തന്റെ ശവം പോലും കാണാൻ വരരുതെന്ന നടി ലക്ഷ്പ്രിയയുടെ പരാമർശത്തിന് പിന്നാലെ താരത്തിന് മറുപടിയുമായി നടി ഉഷ ഹസീന. ലക്ഷ്മിപ്രിയയെപ്പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്ക് വേണ്ടെന്നും സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിന്റെ രോദനമായിട്ടേ രാജി കണക്കാക്കുന്നുള്ളുവെന്നും ഉഷ ഹസീന പറയുന്നു.
‘‘ശ്രീമതി ലക്ഷ്മി പ്രിയ ഇന്നലെ രാത്രി എനിക്കും പൊന്നമ്മ ചേച്ചിക്കും ഒരു മെസേജ് അയച്ചിട്ടുണ്ട്. അതിലെ മാറ്റർ തന്നെ ഫെയ്സ്ബുക്കിലും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ശ്രീമതി ലക്ഷ്മി പ്രിയ ഒരു കാര്യം മനസിലാക്കണം, ചാനലായ ചാനലുതോറും കയറി ഇരുന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ ഞങ്ങൾക്ക് മനസില്ല.
‘അമ്മ’ സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം ഞങ്ങൾ പൊളിച്ചടുക്കിയതിന്റെ, ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ ഞങ്ങൾ ഇതിനെ കണക്കാക്കുന്നുള്ളു.
അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി.അൻസിബയുടെ നിലപാട് അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു.
നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ ‘അമ്മ’യ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു. ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻ എറെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾ എന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താൽപര്യവും ഇല്ല. ’’–ഉഷയുടെ വാക്കുകൾ.